എഐ ഉച്ചകോടിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി.
ന്യൂഡൽഹി:ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ചൈനീസ് റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി ഗൽഗോട്ടിയാസ് സർവകലാശാല അവതരിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഉച്ചകോടി വെറുമൊരു പിആർ പ്രകടനം മാത്രമാണെന്നും ഇന്ത്യൻ പ്രതിഭകളെയും ഡാറ്റയെയും പ്രയോജനപ്പെടുത്തുന്നതിന് പകരം ചൈനീസ് ഉൽപ്പന്നങ്ങളാണ് അവിടെ പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഉച്ചകോടിയിലെ വിവാദത്തെത്തുടർന്ന് മോദി സർക്കാർ ഇന്ത്യയെ ആഗോളതലത്തിൽ പരിഹാസപാത്രമാക്കിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ചൈനീസ് മാധ്യമങ്ങളിൽ പോലും ഇന്ത്യയെ പരിഹസിച്ചുള്ള വാർത്തകൾ വരുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചൈനീസ് റോബോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എഐ മേഖലയെ സർക്കാർ ഒരു തമാശയായി മാറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നികത്താനാവാത്ത നാശമുണ്ടാക്കിയെന്നും പാർട്ടി കൂട്ടിച്ചേർത്തു.

