വിശ്വാസ സാഗരത്തിൽ മുങ്ങി കോതമംഗലം;
സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങിവന്ന നിമിഷങ്ങൾ സമ്മാനിച്ച
101ന്മേൽ കുർബാന ഭക്തി സാന്ദ്രമായി..
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷത്തിനു തുടക്കംകുറിച്ചു കൊണ്ടാണ് മാർ തോമാ ചെറിയപള്ളിയിൽ നൂറ്റിയൊന്നിന്മേൽ കുർബാന അർപ്പിച്ചത് . സഭയുടെ ചരിത്രത്തിൽ രണ്ടാമത്തെ നൂറ്റിയൊന്നിന്മേൽ കുർബാനയായിരുന്നു കോതമംഗലം ചെറിയ പള്ളിയിൽ നടന്നത്.. പള്ളി അങ്കണത്തിൽ തയാറാക്കിയ പന്തലിൽ കുർബാനയ്ക്കു ശ്രേഷ്ഠ ബാവാ നേതൃത്വം നൽകി.ബാവാ പട്ടം നൽകിയ മെത്രാപ്പൊലീത്തമാരും കോറെപ്പിസ്കോപ്പമാരും വൈദികരും ഉൾപ്പെടെ 100 പേർ കാർമികരായി.
യാക്കോബായ സഭ അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണു പരിപാടികൾ..1974 ഫെബ്രുവരി 24നു പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാണു തോമസ് മാർ ദിവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി വാഴിച്ചത്.സഭയുടെ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തോടൊപ്പം അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത പദവിയും ബാവാ വഹിക്കുന്നുണ്ട്.12 മെത്രാപ്പൊലീത്തമാരെയും അൻപതിലധികം കോറെപ്പിസ്കോപ്പമാരെയും വാഴിച്ച ശ്രേഷ്ഠ ബാവാ നാനൂറിലധികം വൈദികർക്കു പട്ടം നൽകിയിട്ടുണ്ട്

