BreakingKeralaPolitics

പൊലീസിന്റേത് കിരാത നടപടിയെന്ന് വി.ഡി.സതീശൻ

കോതമംഗലം : കാട്ടാനയാക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷധത്തിനു നേരേ പൊലീസ് നടത്തിയത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസ് മൃതദേഹം വലിച്ചിഴച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. പൊലീസിനെ വിട്ട് പേടിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മാത്യു കുഴൽനാടനോട് വ്യക്തിപരമായ വിരോധം തീർക്കാൻ കിട്ടുന്ന ഒരവസരവും കളയുന്നില്ല. സമരപ്പന്തലിലിരുന്ന മാത്യു കുഴൽനാടനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് സതീശൻ ചോദിച്ചു.

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഗാന്ധി സ്‌ക്വയറിൽ എംഎൽഎമാരുടെ ഉപവാസസമരം നടത്തുകയാണ്. മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് സമരം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സമരത്തിന് പിന്തുണ നൽകി കോതമംഗലത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവരും എത്തും. ഇന്ദിരയുടെ കുടുംബത്തിനു നീതി ഉറപ്പിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎമാർ ഇന്നലെ ഉപവാസ സമരം തുടങ്ങിയത്. എറണാകുളം ജില്ലയിൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിര രാമകൃഷ്ണന്റെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രിവൈകി മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമുണ്ട്. സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തി വീശി. രോഷാകുലരായ പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *