കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി, ഹൈബി ഈഡൻ, കെസി വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. അറസ്റ്റിൽ കേരളത്തിലും പ്രതിഷേധം ശക്തമാണ്. കെപിസിസി നേതൃത്വം രാജ്ഭവനിലേക്ക് പ്രതിഷേധം നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
കാലം നിങ്ങൾക്ക് മാപ്പ് തരില്ലെന്നും കന്യാസ്ത്രീകളെ അപമാനിച്ച ബിജെപി ഓർത്തോളൂ തുടങ്ങിയ മുദ്യാവാക്യം വിളികളുമായാണ് പ്രതിഷേധം. ന്യൂനപക്ഷങ്ങൾക്കതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റിന് പുറത്ത് പ്രതിഷേധം തുടരുകയാണ്.
അഞ്ച് ദിവസമായി ജയിലിൽ തുടരുന്ന ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻസ് കോടതി പരിഗണിക്കും. ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സന്യാസ സമൂഹവും സഭാ നേതൃത്വവും. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ അടക്കം ദുർഗിൽ എത്തിയിട്ടുണ്ട്. ഇന്നലെ മജിസ്ട്രേട്ട് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.

