EditorialEducationIndia

സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു.

ന്യൂഡൽഹി : സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന പ്രകാരം സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവടങ്ങിയ ബെഞ്ചിന് മുന്‍പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ചതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ നിലപാട് അറിയിച്ചില്ല. എന്നാല്‍ കോടതി അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.
26 അംഗ വിദഗ്ദ സമിതിയുടേതാണ് ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍.ലൈംഗിക വിദ്യാഭ്യാസം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. പ്രായത്തിന് അനുസൃതമായ ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം, കണ്‍സന്റ്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അവബോധം, വ്യക്തിഗത സുരക്ഷയും സംരക്ഷണവും, നല്ലതും മോശവുമായ സ്പര്‍ശനങ്ങള്‍, സ്വന്തം ശരീരത്തെ കുറിച്ചുള്ള അവബോധം, ശുചിത്വം, കൗമാരകാലത്തെ മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കല്‍ എന്നിവയെല്ലാമായിരിക്കും ഉള്‍പ്പെടുത്തുക. പഠിപ്പിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കുക, വിഷയത്തില്‍ ആഴ്ചയില്‍ രണ്ടുതവണ, 15 മുതല്‍ 20 മിനിറ്റ് വരെ നീളുന്ന ക്ലാസുകള്‍ നിര്‍ബന്ധമായും നല്‍കുക, കുട്ടികളുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നതിനായി മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും ബോധവല്‍ക്കരണ സെഷനുകള്‍ എന്നിവയും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *