രമേശ് നാരായണിന്റെ നടപടി വിവാദമാകുന്നു
നടൻ ആസിഫ് അലിയിൽ നിന്നും നീരസത്തോടെ പുരസ്കാരം സ്വീകരിച്ച സംഗീതജ്ഞൻ രമേശ് നാരായണിന്റെ നടപടി വിവാദമാകുന്നു. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലർ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം രമേശ് നാരായൺ ആയിരുന്നു നിർവഹിച്ചത്. ഇതിനായി അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിക്കുകയായിരുന്നു.
എന്നാൽ, ആസിഫിന്റെ കയ്യിൽ നിന്നും പുരസ്കാരം സ്വീകരിച്ച രമേശ് നാരായൺ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നൽകാൻ പോലും വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.
വിവാദത്തിൽ മറുപടിയുമായി ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേശ് നാരായൺ രംഗത്തെത്തി.സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്, അതിന് പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുൻപേ, മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷം ഇന്ന് രാവിലെ അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ, പുരസ്കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ.സീരീസിലെ ചിത്രങ്ങളിൽ ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിനു രമേശ് നാരായൺ സംഗീതം നൽകിയിരുന്നു. ആസിഫിന്റെ കയ്യിൽ നിന്നും നീരസത്തോടെ മെമെന്റോ സ്വീകരിക്കുകയും, ശേഷം സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി ആ മെമെന്റോ കയ്യിൽ വച്ച് കൊടുത്ത ശേഷം സ്വീകരിക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ.എന്നാൽ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്.

