ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം∙ മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവിന് നിർദേശം നൽകുന്ന ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സംഭവം ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. ഇതോടെ ബാർ കോഴ വിവാദത്തിൽ അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നു നേരത്തെ എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.

