കല്യാണി നേരിട്ടത് അതിക്രൂര പീഡനമെന്ന് സൂചന
കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിൽ നിലനിന്നിരുന്ന സ്വരച്ചേർച്ചയില്ലായ്മ പലപ്പോഴും ഇവരുടെ കുടുംബ ജീവിതം താളംതെറ്റിച്ചിരുന്നു
കൊച്ചി∙ മൂഴിക്കുളത്തു അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി നേരിട്ടത് അതിക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിൽ നിലനിന്നിരുന്ന സ്വരച്ചേർച്ചയില്ലായ്മ പലപ്പോഴും ഇവരുടെ കുടുംബ ജീവിതം താളംതെറ്റിച്ചിരുന്നു എന്നാണ് വിവരം. മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാവുകയും അമ്മ സ്വന്തം വീട്ടിലേക്ക് പോവുന്ന സാഹചര്യങ്ങളുമുണ്ടായിരുന്നു.
കുട്ടി പീഡനത്തിന് ഇരയായതും അമ്മ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയിൽ കിട്ടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ. കുട്ടിയെ കാണാതായി തിരച്ചില്‍ നടത്തുന്ന സമയം സ്ഥലത്തെത്തിയ ഭർത്താവിനോട്, എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത് എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നു എന്ന് സൂചനയുണ്ട് . അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി ഫോൺ രേഖകൾ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കും

