ഡിജിപി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പ് ശ്രമം സജീവം
ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നത് അസാധാരണം.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ ഒത്ത് തീർത്ത് മുഖം രക്ഷിക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നത് അസാധാരണം. ആഭ്യന്തരവകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തു വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസിൽ പ്രതിക്കൂട്ടിലാകുന്നത്. ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വിലപ്ന കരാർ ഉണ്ടാക്കിയത് ഗുരുതര കുറ്റം. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിൻറെ മാർഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറിൽ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്. ഡിജിപി നടത്തിയ ക്രമക്കേടിനെ കുറിച്ച് അക്കമിട്ട് നിരത്തിയുള്ല പരാതി നേരത്തെ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കെതിരെയും വിമർശനമുയർന്നിട്ടുണ്ട്.

