ഏകീകൃത കുര്‍ബാനയ്ക്ക് സിനഡ് ആഹ്വാനം:പ്രതിസന്ധി രൂക്ഷമാകും
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സിനഡ് ആഹ്വാനം. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദേശിച്ചു.
സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സര്‍ക്കുലറാണിത്. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ചു തുടങ്ങണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.
ഏകീകൃത കുര്‍ബാന നടത്തണമെന്ന് മാര്‍പാപ്പ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. എന്നാല്‍ മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെ പലരും അഭിപ്രായപ്പെട്ടിരുന്നു.
ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ രീതിയില്‍ വീഡിയോ സന്ദേശത്തിലൂടെ മാര്‍പാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. തെറ്റായ പ്രചാരണം മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണെന്നും സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സഭയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുമെന്നുറപ്പായി.

