വ്യാജ ഡോക്ടർ രോഗിയുടെ ജീവൻ എടുത്തു.
കോഴിക്കോട് : നെഞ്ചുവേദന തുടർന്ന് ആശുപത്രിയിൽ എത്തിയ അച്ഛൻ ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ മകൻ കുടുക്കിയത് വ്യാജ ഡോക്ടറെ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വച്ച് രോഗി മരിച്ച സംഭവത്തിലാണ് ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്ക് (36) അറസ്റ്റിലായത്.
കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. അബു എബ്രഹാം ലൂക്ക് അഞ്ച് വർഷമായി ആർഎംഒ ആയി പ്രവർത്തിക്കുകയാണ്. എന്നാൽ ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ഇയാളെ നാളെ ആശുപത്രിയിൽ ഹാജരാക്കും.
കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു എബ്രഹാം പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയും ഇസിജിയും നിർദേശിച്ചു. അര മണിക്കൂറിനകം വിനോദ്കുമാർ മരിക്കുകയായിരുന്നു.
സംശയത്തെ തുടർന്നു വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി അശ്വിനും ബന്ധുക്കളും അന്വേഷണം നടത്തുകയായിരുന്നു. വിനോദിന്റെ മരുമകൾ അബുവിന്റെ ജൂനിയറായി 2011ൽ മുക്കം കെഎംസിസി മെഡിക്കൽ കോളജിൽ പഠിച്ചിരുന്നു. എന്നാൽ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് രാത്രി മുക്കത്തെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

