ജെ.എസ്.സിദ്ധാർഥന്റെ മരണം : ജാമ്യാപേക്ഷയെ എതിർത്ത് മാതാവ് ഹൈക്കോടതിയിൽ
മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ വ്യക്തമാക്കി
എറണാകുളം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് മാതാവ് ഹൈക്കോടതിയിൽ. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
നേരത്തെ, കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികൾക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. സിദ്ധാർഥന്റെ മരണത്തിൽ അറസ്റ്റിലായ ഓരോ പ്രതികളുടെയും പങ്കും സിബിഐ കുറ്റപത്രത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത് എന്ന് അമ്മ ഹർജിയിൽ പറയുന്നു. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ നിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അവർ പറയുന്നു.

