ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. വി ഡി സതീശൻ
തൃശൂർ : കേരളത്തെ ലോകനിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ നയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. തൃശൂരിൽ നടന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്. സർവ്വകലാശാലകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുമെന്നും രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി അക്കാദമിക് നേതൃത്വത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സതീശൻ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിപ്പാർട്ട്‌മെന്റുകൾ സ്ഥാപിക്കും. കൂടാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എഐ റിസർച്ച് സെന്റർ (CAIR-Kerala) തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും റാഗിംഗ് തടയുന്നതിനുമായി പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിൽ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്’ നടപ്പിലാക്കും. ക്യാമ്പസ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്ര ‘സ്റ്റുഡന്റ് അക്കാദമിക് ഇലക്ഷൻ കമ്മീഷൻ’ രൂപീകരിക്കും. വിദ്യാർത്ഥി യൂണിയനുകളിൽ മോഡൽ പാർലമെന്റ് മാതൃകയിൽ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരുമെന്നും സിൻഡിക്കേറ്റുകളിൽ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പാക്കുമെന്നും നയരേഖയിൽ പറയുന്നു. ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ വിദഗ്ധർ അടങ്ങുന്ന ‘ജോബ് വാച്ച് ടവർ’ സ്ഥാപിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും.

