മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ്
എറണാകുളം : സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. സീറോ മലബാർ സഭ വലിയ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന ഈ സമയത്ത് പുതിയ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്നതും വെല്ലുവിളികളുടെയും, പ്രതിസന്ധികളുടെയും കാലഘട്ടമാണ്. തെലങ്കാന ആസ്ഥാനമായുള്ള ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തതോടെ സഭയുടെ ചരിത്രത്തിലെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അദ്ദേഹം ചുമതലയേല്‍ക്കും. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്ച, സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.”
*1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍, തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.
2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ ഇന്ത്യയില്‍ സിറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാര്‍ തട്ടില്‍.

