പുതിയ വൈറസുകളല്ലെന്ന് ചൈന
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ബീജിംഗ് : രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയിലെ ‘കുട്ടികളിൽ ന്യുമോണിയ’ ബാധ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബീജിംഗിൽ നിന്നുള്ള ഈ പ്രസ്താവന. പനിയും അറിയപ്പെടുന്ന മറ്റ് രോഗാണുക്കളും കാരണം രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇൻഫ്ലുവൻസ വൈറസ് (എച്ച് 9 എൻ 2), റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അല്ലെങ്കിൽ ആർഎസ്വി, അഡെനോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധാരണ കാരണങ്ങളാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അണുബാധകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൈനയുടെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നിൽ അസാധാരണമോ പുതിയതോ ആയ രോഗാണുക്കളെ കണ്ടെത്തിയിട്ടില്ലെനന്നായിരുന്നു ചൈനയുടെ വിശദീകരണം. ബാക്ടീരിയ അണുബാധ, ആർഎസ്വി, ഇൻഫ്ലുവൻസ, ജലദോഷം എന്നിവ കാരണം ഒക്ടോബറിൽ ചൈനയിലെ ആശുപത്രികളിൽ നിരവധി കുട്ടികളാണ് ചികിത്സ തേടിയത്.
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫ്ലൂ,ആർഎസ്വി, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ് -2 തുടങ്ങിയ വൈറസുകളുടെ പ്രവണതകൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം, ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ഏതെങ്കിലും പുതിയ വൈറസിന്റെ അണുബാധ മൂലമാണെന്ന് കണ്ടെത്താനുള്ള മതിയായ സൂചനകളില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

