ഫ്രാൻസിസ് പാപ്പ.. ലോകസമാധാനത്തിന്റെ വക്താവ്
പ്രതിമാസം 32000 ഡോളര്‍ (ഏകദേശം 27 ലക്ഷം ഇന്ത്യന്‍ രൂപ) ആയിരുന്നു മാര്‍പാപ്പയ്ക്ക് സ്റ്റൈഫന്റായി അനുവദിച്ചിരുന്നത്.ഈ തുക പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കൈമാറുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്.
എറണാകുളം : സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന അവരിലൊരാളായി സ്വയം അടയാളപ്പെടുത്തിയിരുന്ന മാര്‍പാപ്പ ലോകസമാധാനത്തിന്റെ വലിയൊരു വക്താവ് കൂടിയായിരുന്നു. മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സ്വത്തുള്ള കത്തോലിക്കാ സഭയുടെ തലവനെന്ന നിലയില്‍ ശതകോടികളുടെ ആസ്തി കൈകാര്യം ചെയ്തിരുന്നതും പോപ്പിന്റെ കീഴിലായിരുന്നു. സഭയെ ആത്മീയമായി മുന്നോട്ടു നയിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പ സാമ്പത്തിക കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം വ്യക്തിജീവിതത്തില്‍ നല്‍കിയിരുന്നില്ല.
പ്രതിമാസം 32000 ഡോളര്‍ (ഏകദേശം 27 ലക്ഷം ഇന്ത്യന്‍ രൂപ) ആയിരുന്നു മാര്‍പാപ്പയ്ക്ക് സ്റ്റൈഫന്റായി അനുവദിച്ചിരുന്നത്. 2013ല്‍ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഈ തുക വേണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു. തനിക്ക് ലഭിക്കുമായിരുന്ന ഈ തുക പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കൈമാറുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്.
മാര്‍പാപ്പയാകുന്നതിനു മുമ്പും പള്ളിയില്‍ നിന്നോ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നോ അദ്ദേഹം യാതൊരു പ്രതിഫലവും കൈപ്പറ്റിയിരുന്നില്ല.
അവിടെ തീരുന്നില്ല സമ്പത്തിനോടും ആഢംബരങ്ങളോടും ദൂരം പാലിക്കുന്ന പോപ്പിന്റെ രീതികള്‍. 2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്പെഷ്യല്‍ എഡിഷന് ലംബോര്‍ഗിനി ഹരിക്കെയ്ന് കമ്പനി സമ്മാനമായി നല്കി. രണ്ടുലക്ഷം ഡോളര്‍ (ഏകദേശം 1.7 കോടി രൂപ) ആയിരുന്നു ഇതിന്റെ വില. തനിക്ക് കിട്ടിയ ഈ കാറില്‍ കാര്യമായി യാത്ര ചെയ്യാന്‍ പോലും അദ്ദേഹം താല്പര്യം കാട്ടിയില്ല. ഈ കാര്‍ ലേലത്തില്‍ വച്ച് അതില്‍ നിന്ന് ലഭിച്ച തുക ദാരിദ്രനിര്‍മാര്‍ജനത്തിനായി നല്‍കുകയായിരുന്നു.

