BreakingKeralaPolitics

രാജ്യസഭാ സീറ്റ്.എല്‍ഡിഎഫിനു തലവേദനയാകുന്നു

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് തര്‍ക്കം എല്‍ഡിഎഫിനു കൂടുതല്‍ തലവേദനയാകുന്നു. സീറ്റ് വിഷയത്തില്‍ സിപിഐ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഉഭയകക്ഷ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായില്ല. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിടുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ഇതു മുന്നണിക്കു ഗുണകരമാകില്ലെന്നാണ് സിപിഎം പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു സീറ്റുകളിലും പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭാ എംപി സ്ഥാനം കൂടി നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. സമാനമായ നിലപാട് തന്നെയാണ് കേരളാ കോണ്‍ഗ്രസും (എം) ഉയര്‍ത്തുന്നത്. കേരളത്തില്‍ ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 3 സീറ്റുകളില്‍ 2 സീറ്റുകളാണ് എല്‍ഡിഎഫിന് അവകാശപ്പെട്ടത്. ഇതില്‍ ഒന്ന് സിപിഎമ്മിന്റേതാണ്. രണ്ടാം സീറ്റിനായി സിപിഐ, കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ജൂണ്‍ 25നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇടതു മുന്നണിയിലെ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്-എം) എന്നിവരുടെ കാലാവധി ജൂലൈ ഒന്നിനു പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *