ശബരിമല സ്വർണപ്പാളിയിലെ തൂക്ക കുറവ്. ദുരൂഹത തുടരുന്നു
എറണാകുളം : ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ തൂക്ക കുറവ് വിഷയത്തിൽ സ്പോൺസറുടെ ഇടപാടുകൾ പരിശോധിയ്ക്കണമെന്ന് ഹൈക്കോടതി. സ്പോൺസറുടെ ഉദ്ദേശലക്ഷ്യം പരിശോധിക്കണം. തൂക്കത്തിൽ വ്യത്യാസം വരാനുള്ള ഒരേ ഒരു കാരണം സ്വർണം പൊതിഞ്ഞതാണെന്നും കൊണ്ടുപോയ സ്വർണപാളികൾക്ക് പകരം തിരികെ ഏൽപിച്ചത് മറ്റ് പാളികൾ ആണോ എന്നകാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. വിവാദങ്ങൾക്കില്ലെന്ന് നിലപാടിലാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി.
2019 ൽ സ്വർണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിലേക്ക് കൊണ്ടുപോയതിലാണ് കോടതി ഗുരുതര വീഴ്‌ച ചൂണ്ടികാണിച്ചത്. സ്വർണപാളികളും പീഠങ്ങളും കൈമാറ്റം ചെയ്തത് മതിയായ സുരക്ഷയില്ലാതെയാണ്. സ്പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. ഒരു മാസത്തിലേറെ സമയം എടുത്താണ് സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചതും സംശയകരം.
സ്വർണപ്പാളികൾ സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോൾ 42 .800 kg ആയിരുന്നു തൂക്കം. അത് സ്മാർട്ട് ക്രിയേഷൻസിൽ എത്തിയപ്പോൾ ഭാരം 38 .258 Kg ആയി. നാല് കിലോയുടെ കുറവിൽ അന്വേഷണം വേണമെന്നാണ് കോടതി നിർദേശം. സ്വർണപാളികൾ എന്നത് ചെമ്പ് തകിടുകൾ എന്ന് മനഃപൂർവം രേഖപ്പെടുത്തി.വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഹൈക്കോടതി നീരിക്ഷിക്കുന്നു.
അതേസമയം, വിഷയത്തിൽ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. സ്പോൺസറെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

