ജോയിയുടെ ജീവനെടുത്തു
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. വൃദ്ധ മാതാവുൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ജോയ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ഞാൻ കനാലിൻ്റെ ഒരു ഭാഗം വൃത്തിയാക്കാൻ റെയിൽവേ കരാർ എടുത്ത സ്വകാര്യ ഏജൻസിയാണ് ശുചീകരണ തൊഴിലാളിയായ ജോയിയെ (42) ജോലി ഏൽപ്പിച്ചത്.
കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്.

