പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകൻ വീട് പൂട്ടി.
അരിമ്പൂർ: പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടി പോയതോടെ അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസ് (80) വീണ്ടും വീടിന് പുറത്തായി. തന്റെ ഭർത്താവിനെ അവസാനമായി കാണാൻ അനാഥാലയത്തിൽ നിന്നെത്തിയ ഭാര്യ റോസിലി വീടിന് പുറത്ത് തോമസിന്റെ മൃതദേഹത്തിനരിലിരുന്ന് കണ്ണീരൊഴുക്കി. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുൻപ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായത്. വീട്ടിൽ നിൽക്കാനാകില്ലെന്നും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും കാണിച്ച് ഇവർ അന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. തോമസ് മണലൂർ സാൻജോസ് കെയർഹോമിലും റോസിലി കാരമുക്ക് കൃപാസദനത്തിലുമായിരുന്നു താമസം.പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലർച്ചെ കെയർഹോമിൽ വച്ചായിരുന്നു തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ സംസ്കാരം നടത്താനായിട്ടാണ് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാൽ പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാൻ അനുവദിക്കാതെ വീടും പൂട്ടി മകൻ ജെയ്സനും മരുമകൾ റിൻസിയും വീടുപൂട്ടി പോകുകയായിരുന്നു.
മകനോട് തിരിച്ചുവന്ന് മൃതദേഹം വീട്ടിൽ കയറ്റാൻ ബന്ധുക്കളും നാട്ടുകാരും പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പുറത്താക്കിയ വീട്ടിലേക്ക് കയറണ്ടെന്ന് റോസിലി തീരുമാനിച്ചതോടെ തോമസിന്റെ മൃതദേഹം വീട്ടുമുറ്റത്തു കിടത്തുകയായിരുന്നു. വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ അടക്കം ചെയ്യുന്നതുവരെ മകളും മരുമകനും തിരികെ വന്നില്ല. വീട് അടഞ്ഞു തന്നെ കിടന്നു.

