ശ്രീനന്ദയെ തേടി തിരച്ചിൽ നാലാം ദിവസവും
കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ സംശയിക്കുന്നു
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.
ശ്രീനന്ദ.ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.

