മലയാളിക്ക് ഇന്ന് പൊന്നോണം
മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം.
എറണാകുളം : മലയാളിക്ക് ഇന്ന് പൊന്നോണ നാൾ. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും. ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി വന്നുപോകുന്നു. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണത്. മാവേലി മന്നനെ ഹാര്‍ദ്ദവമായി സ്വീകരിച്ചാനയിക്കാന്‍ നാമെല്ലാവരും ഒരുങ്ങി നില്‍ക്കുകയാണ്. അവനവന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ബന്ധു ആഗതനാകുമ്പോള്‍ ഉണ്ടാകുന്ന ചേതോവികാരമാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. മാവേലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം.
ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം. ശ്രദ്ധയോടെ പ്രഥമ പരിഗണന നല്‍കി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളമാണ്. ഓണത്തിന്റെ വരവറിയിച്ച് അത്തം നാളില്‍ തുടങ്ങിയ പൂക്കളമിടല്‍ തിരുവോണത്തോടെ പര്യവസാനിക്കുന്നു. ഉത്രാടം നാളിലെന്ന പോലെ തിരുവാണ ദിവസവും താരതമ്യേന വലിയ പൂക്കളം തന്നെയാണ് തയ്യാറാക്കുന്നത്. തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന ശീലം മലയാളിക്ക് ഇന്നും അന്യമായിട്ടില്ല.
പുതുതായി എന്തെങ്കിലുമൊന്ന് കൈവരുന്നതും മുന്‍കാലത്ത് ഓണത്തിനായിരുന്നു. പിറന്നാളും കല്യാണവുമൊക്കെ അതു കഴിഞ്ഞേ വരൂ. ഇത് എല്ലാവരുടേയും അനുഭവമാണ്. ഇതുകൊണ്ടുകൂടിയാണ് ഓണം കേരളീയരുടെ ദേശീയോത്സവമാകുന്നതും. സ്വാഭാവികമായും അതിനോടുള്ള ആഭിമുഖ്യം അളവറ്റതാകും. ഓണക്കോടി ഓണാഘോഷത്തില്‍ പ്രധാനമാകാന്‍ കാരണം മറ്റൊന്നല്ല. പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി തന്നെ. കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തുന്നതാണ്. ഓണക്കോടി കഴിഞ്ഞാല്‍ ഓണസദ്യയും ഓണക്കളികളുമാണ്. ഏവര്‍ക്കും തൃപ്തിയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍.
ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. ഇന്നത്തെ തലമുറക്ക് ഓണക്കളികള്‍ അത്ര കണ്ട് പരിചയം ഉണ്ടാവണം എന്നില്ല. എന്നിരുന്നാലും, ഓണക്കളികളില്‍ ഭാഗവത്താകാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം തന്നെയാണ്. കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. ഓണം അന്നും ഇന്നും ഒരുപോലെ ആസ്വദിച്ചിരുന്നത് കുട്ടികളാണ്.
മലയാളിയുടെ സദ്യവട്ടം മുഴുവന്‍ അണിനിരക്കുന്ന സന്ദര്‍ഭം ഓണസ്സദ്യയാണ്.നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാന്‍. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. സദ്യ തരപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ പരസ്പരം മത്സരിക്കുന്നതും വേറിട്ടൊരു കാഴ്ചയാണ്.
ഓണം പരസ്പരം സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും നമ്മെ പഠിപ്പിക്കുന്ന ഒരു ഉത്സവം കൂടിയാണ്. ഓണക്കാഴ്ചകള്‍ കൊണ്ടു വരുന്ന അടിയാന്‍മാര്‍ പണ്ടുണ്ടായിരുന്നു. യജമാനനോട് നേരുംകൂറും കാണിക്കുന്നതിന് താന്‍തന്നെ വിളയിച്ച കാര്‍ഷിക വിളകള്‍ യജമാന സമക്ഷം സമര്‍പ്പിക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും.ഒപ്പം മാവേലി തമ്പുരാനും.
മലയാളിത്വമുള്ള എല്ലാ മനസുകൾക്കും മെട്രോ കേരള കുടുംബത്തിന്റെ ഓണാശംസകൾ.

