വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്.
തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ചതിനു വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. .2022 ഒക്ടോബർ 22നായിരുന്നു സംഭവം.പ്രതി ശ്യാംജിത്ത് പിന്നീട് പോലീസ് പിടിയിലായി. 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു.
തനിക്ക് 25 വയസ്സായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്റെ പ്രതികരണം. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു വിഷ്ണുപ്രിയുടെ കൊലപാതകം.

