അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.ജൂൺ ഒന്നു വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചതു തന്നെ എഎപിക്കും ഇന്ത്യ സഖ്യത്തിനും വലിയ നേട്ടമായി. ഡൽഹിയിലെ രാഷ്ട്രീയ പോർമുഖത്തുനിന്ന് പ്രധാന എതിരാളിയായ കേജ്രിവാളിനെ മാറ്റിനിർത്തി മുൻതൂക്കം നേടാമെന്ന ബിജെപിയുടെ സ്വപ്നത്തിനും ഈ വിധി തിരിച്ചടിയാണ്.
ജയിലിൽനിന്ന് വർധിത വീര്യത്തോടെ പുറത്തിറങ്ങുന്ന കേജ്രിവാളിനെയാകും അവർ ഇനി ഡൽഹിയിൽ നേരിടേണ്ടി വരിക. 20 ദിവസത്തേക്കാണ് സുപ്രീം കോടതി ഡൽഹി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

