BreakingCrimeExclusiveKeralaOthers

ചെന്താമര ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു

നെന്‍മാറ : ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര തൻ്റെ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന. മാട്ടായയില്‍നിന്നിറങ്ങി രാത്രി തിരികെവന്നത് രണ്ടുപേരെക്കൂടി വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് പോലീസിനോട് പറഞ്ഞു. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.

നാട്ടുകാരിതന്നെയായ യുവതിയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്ന് ചെന്താമര പറഞ്ഞിട്ടുണ്ട്. ചെന്താമരയില്‍നിന്നുള്ള മോശം അനുഭവങ്ങളെത്തുടര്‍ന്നാണ് ഭാര്യയും മകളും വേര്‍പിരിഞ്ഞത്. സുധാകരൻ്റെ ഭാര്യ സജിത കാരണമാണിതെന്നാണ് ഇയാള്‍ ധരിച്ചിരുന്നത്. സജിതയുടെ മരണത്തിന് സുധാകരന്‍ തന്നോട് പ്രതികാരംചെയ്യുമെന്ന ഭയവും ഇയാള്‍ക്കുണ്ടായിരുന്നു. അതാണ് സുധാകരനെ ലക്ഷ്യമിട്ടത്. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു.
2019-ല്‍ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയില്‍ കഴിഞ്ഞത്. തുടര്‍ന്ന്, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂര്‍ മാത്രമാണ് നീണ്ടത്. ചെന്താമര പിടിയിലായതോടെ ബോയന്‍ കോളനിയിലെ ഇയാളുടെ അയല്‍വാസികള്‍തന്നെയാണ് കൂടുതല്‍ ആശ്വസിക്കുന്നത്. ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരുമാസമായി തിരുത്തമ്പാടം ബോയന്‍ കോളനിയിലെ വീട്ടില്‍ താമസമുറപ്പിച്ചിരുന്നത് അയല്‍വാസികളെ ഭയപ്പെടുത്തിയിരുന്നു.

2019-ല്‍ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയയാളാണ് ചെന്താമര. തിങ്കളാഴ്ച രാവിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി തമിഴ്‌നാട്ടിലും ഇയാള്‍ നേരത്തേ ജോലിചെയ്തിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് മേഖലയിലുമെല്ലാം പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ നാലുസംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുവെച്ച് തന്നെ പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *