കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്
നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത്. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്പർ ആക്കും എന്നാണ് പറഞ്ഞത്, അതും ആക്കിയില്ല. ‘അസോസിയേറ്റഡ് മെമ്പർ എന്നാൽ ബസിന്‍റെ വാതിലിൽ നിൽക്കുന്നത് പോലെയാണ്. സീറ്റ് കിട്ടിയാൽ അല്ലേ ഇരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ പ്രവർത്തകർക്ക് അതൃപ്തി ഉണ്ട്. യുഡിഎഫിൽ നടക്കുന്നത് അന്തം വിട്ട ആലോചനയാണ്. ഇപ്പോഴും ഗൗരവം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ല. അൻവർ പറഞ്ഞു.
എന്നാൽ അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തി.അൻവർ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വൈകിപ്പോയി. വൈകിയാലും ഇപ്പോഴെങ്കിലും വന്നല്ലോ? അതാണ് സമാധാനം. കഴിഞ്ഞ ഒമ്പതുവർഷക്കാലം കർഷകർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും അൻവറിന് ശബ്ദിക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഇപ്പോഴെങ്കിലും അൻവർ അതിന് തയ്യാറായത് നന്നായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി. അൻവറിനെതിരെ ആര്യാടൻ ഷൗക്കത്തായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.

