വേടനെതിരെ ലൈംഗികാരോപണ പരാതി
കാക്കനാട് : പ്രമുഖ റാപ്പിംഗ് താരമായ ഹിരൺദാസ് മുരളി എന്ന വേടനെതിരെ വീണ്ടും ലൈംഗികാരോപണം. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവ വനിതാ ഡോക്ടറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2021 മുതൽ 2023 വരെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നു.
വേടനുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും യുവതി വെളിപ്പെടുത്തി. വർഷങ്ങളായി താൻ വേടന് പണം കടം കൊടുത്തിരുന്നുവെന്നും യുവതി ആരോപിച്ചു. പണം കൈമാറിയതിൻ്റെ അക്കൌണ്ട്, യുപിഐ വിവരങ്ങളുെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
വിവാഹ വാഗ്ദാനത്തിൽ നിന്നും വേടൻ്റെ പിൻവാങ്ങൽ തന്നെ വൈകാരികമായി വേദനിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച ബിഎൻഎസ് സെക്ഷൻ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

