BreakingKeralaOthers

മൂവാറ്റുപുഴ ജില്ല രൂപീകരണം,യുഡിഎഫിൽ തർക്കം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം. മുന്നണിയോഗത്തിൽ എതിർപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ്. ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യം എന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറയുന്നത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തട്ടകമായ തൊടുപുഴ അടർത്തി മാറ്റാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവരുടെ പ്രതിരോധം. ഭാഷാപരമായ പ്രത്യേകതകൾ ഉള്ള ഇടുക്കിയിൽ നിന്ന് തൊടുപുഴ താലൂക്ക് മൂവാറ്റുപുഴയോട് ചേർത്താൽ ദേവികുളം പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ഇടുക്കിയുടെ ആധിപത്യം പിടിച്ചെടുക്കും എന്നാണ് വാദം. മുല്ലപ്പെരിയാറും മൂന്നാറും ഉൾപ്പെടുന്ന പ്രദേശം കേരളത്തിൽ നഷ്ടമാകാൻ ഇത് വഴിവെക്കുമെന്നും, ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഇടുക്കി ജില്ലയിലെ തന്നെ ശക്തിമത്തായ പാർട്ടിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഷ്ടപ്പെട്ടാൽ ഇടുക്കിയിലെ പ്രതാപത്തിനും വിള്ളൽ വീഴുമെന്ന് ഭയമുണ്ട്. പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിനു മുന്നേ മുന്നണി ഈ വിഷയം വിശദമായി ചർച്ച ചെയ്യണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കോട്ടയത്ത് നടക്കുന്ന സ്റ്റീയറിംഗ് കമ്മിറ്റിക്ക് ശേഷം യുഡിഎഫിൽ ഈ ആവശ്യം ഉന്നയിക്കും.
എറണാകുളത്തിന്റെ കിഴക്കൻ മേഖലയാണ് ചർച്ചയിലുള്ളത്. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്നുള്ളത് നേരത്തെ തന്നെ ചർച്ചകളിൽ ഉള്ളതാണ്. എന്നാൽ ഇത് നടത്തിയെടുക്കുക എന്നതിലാണ് കാര്യം. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. അടുത്ത ഒരു ജില്ല കേരളത്തിൽ ഉണ്ടെങ്കിൽ അത് മൂവാറ്റുപുഴ ജില്ലയാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂവാറ്റുപുഴയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

1982 കാലത്താണ് മൂവാറ്റുപുഴ ജില്ല എന്ന ആശയത്തിന് കെ കരുണാകരൻ തിരികൊളുത്തുന്നത്. വർഷങ്ങൾക്കിപ്പുറം മറ്റൊരു യുഡിഎഫ് സർക്കാർ മൂവാറ്റുപുഴയ്ക്കായി പച്ചക്കൊടി വീശുമ്പോൾ മുന്നണിക്കുള്ളിൽ നിന്നുതന്നെ മുറുമുറുപ്പ് ഉയരുകയാണ്.

അതേസമയം, എൻഡിഎയിലും ജില്ലാ രൂപീകരണത്തിനെതിരെ ശബ്ദം ഉയരുന്നുണ്ട്. 40 വർഷങ്ങൾക്കിപ്പുറം, സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണത്തിന് സാഹചര്യങ്ങൾ ഒരുങ്ങുമ്പോൾ, സർക്കാരിന് മുന്നണിയിൽ നിന്ന് തന്നെ പിന്തുണയും, പ്രതിസന്ധിയും ഉടലെടുക്കുന്നു എന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *