കേസുകൾ നിയമപരമായി നേരിടാനൊരുങ്ങി ബി ജെ പി
ബാംഗ്ലൂർ : കർണാടകയിൽ കേസുകൾ നിയമപരമായി നേരിടാൻ പ്രവർത്തകരെ സഹായിക്കാനൊരുങ്ങി ബി ജെ പി.കർണാടകയിൽ വ്യാജ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന പാർട്ടി പ്രവർത്തകർക്കു നിയമസഹായം ഉറപ്പുവരുത്താനായി ഹെൽപ്പ്ലൈൻ നമ്പർ ക്രമീകരിച്ചിരിക്കുകയാണ് ബിജെപി. കേസുകൾ നിയമപരമായി നേരിടാൻ പ്രവർത്തകരെ സഹായിക്കാനാണു സേവനം ആരംഭിച്ചതെന്നു ബെംഗളൂരു എംപിയും യുവമോർച്ച പ്രസിഡന്റുമായ തേജ്വസി സൂര്യ ഹെൽപ്പ് ലൈൻ നമ്പർ പുറത്തുവിട്ടതിനു പിന്നാലെ പറഞ്ഞു. 18003091907 എന്നതാണു ഹെൽപ്പ്ലൈൻ നമ്പർ.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമം നടക്കുന്നതായി എംപി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെതിരെയോ സർക്കാരിനെതിരെയോ സംസാരിച്ചാൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണു കഴിഞ്ഞ മൂന്നു–നാല് ആഴ്ചകളായി ബിജെപി പ്രവർത്തകർക്കു മന്ത്രിമാരിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരെ ട്വീറ്റ് ചെയ്തതിനും മുഖ്യമന്ത്രിക്ക് എതിരെ കാരിക്കേച്ചർ വരച്ച് വാട്സാപ് ഡിപി ആക്കിയതിനും പൊലീസ് നടപടിയെടുത്തതായും എംപി വിശദീകരിച്ചു.

