മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ എംപി.
ആലുവ ∙ കോൺഗ്രസ് പാർട്ടി ഗ്രൂപ്പ് വഴക്കുകളെ രൂക്ഷമായി വിമർശിച്ചു കെ മുരളീധരൻ.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപിൽ നിന്ന് ചില മുതിർന്ന നേതാക്കൾ വിട്ടു നിന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ എംപി. വിട്ടുനിന്ന നേതാക്കൾക്കായി വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കേണ്ടവരാണു ബ്ലോക്ക് പ്രസിഡന്റുമാർ. അവരെ സന്തോഷിപ്പിക്കാനെങ്കിലും നേതാക്കൾ വരേണ്ടതായിരുന്നു. മുൻകാലങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അന്നു കോൺഗ്രസ് തടിച്ചു കൊഴുത്ത പാർട്ടി ആയിരുന്നു. കേരളം തനിച്ചു ഭരിക്കാൻ ശേഷിയുണ്ടായിരുന്നു. കേന്ദ്രത്തിലും അധികാരമുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ സ്ഥിതി അതല്ല. കേന്ദ്രത്തിൽ മുഖ്യ പ്രതിപക്ഷം പോലുമല്ല. അക്കാര്യം എല്ലാവരും ഓർക്കണം. ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രസിഡന്റ് എടുക്കുന്ന തീരുമാനമാണ് പാർട്ടിയിൽ അന്തിമമായി കണക്കാക്കുന്നത്– മുരളീധരൻ പറഞ്ഞു. നിയമസഭയിലെ പ്രധാന നേതാവും പിസിസി പ്രസിഡന്റും ചേർന്നാണു ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തിലും തീരുമാനമെടുത്തത്. അത് എല്ലാവരും അംഗീകരിക്കണം. അതേസമയം, ദലിതർക്കും വനിതകൾക്കും അർഹമായ പരിഗണന ലഭിച്ചില്ല. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുമ്പോൾ ആ കുറവു നികത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായിരുന്നു

