സോപ്പ് പൊടി ഉപയോഗിച്ച് വ്യാജ പാൽ നിർമ്മാണം. വന്‍ തോതിൽ വ്യാജപ്പാല്‍ വിപണിയില്‍

ധാരാശിവ്: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ തട്ടിപ്പില്‍ വന്‍ തോതിലുള്ള വ്യാജപ്പാല്‍ വിപണിയില്‍ എത്തിയതായാണ് കണ്ടെത്തല്‍.
കഴിഞ്ഞ ആറ് മാസത്തിനിടെ ഭൂം താലൂക്കില്‍ ഏകദേശം 2.3 കോടിയിലധികം ലിറ്റര്‍ വ്യാജപ്പാല്‍ വിറ്റഴിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പ്രകാരം, ഗുണനിലവാരമില്ലാത്ത ഏകദേശം 2,30,470 കിലോഗ്രാം പാല്‍പൊടിയാണ് വ്യാജപ്പാല്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. ഇത് ഉപയോഗിച്ച് ഏകദേശം 23 ലക്ഷത്തിലധികം ലിറ്റര്‍ കൃത്രിമ പാല്‍ നിര്‍മ്മിച്ചു. ഇതിന്റെ വിപണി മൂല്യം 9.21 കോടി രൂപയോളം വരും.
100 ലിറ്റര്‍ ശുദ്ധമായ പാലില്‍ 10 ലിറ്റര്‍ കൃത്രിമ പാല്‍ (10% അനുപാതത്തില്‍) എന്ന തോതിലാണ് പ്രതികള്‍ കലര്‍ത്തിയിരുന്നത്. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ഭൂം മേഖലയിലെ പാല്‍ ശേഖരണ കേന്ദ്രങ്ങളില്‍ നിന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ഏകദേശം 2.3 കോടിയിലധികം ലിറ്റര്‍ മലിനമായ പാല്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
കൃത്രിമ പാല്‍ യഥാര്‍ത്ഥ പാലാണെന്ന് തോന്നിപ്പിക്കാനും അതില്‍ ആവശ്യത്തിന് കൊഴുപ്പ് ഉണ്ടെന്ന് കാണിക്കാനും ഡിറ്റര്‍ജന്റ് പൗഡര്‍, പാം ഓയില്‍, വീര്യം കുറഞ്ഞ മറ്റ് കെമിക്കല്‍ പൗഡറുകള്‍ എന്നിവയാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും കേസ് എടുത്ത് എട്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തിവരികയാണ്. മൃഗങ്ങള്‍ക്കുള്ള തീറ്റ വില്പനയുടെ മറവിലാണ് ഈ വലിയ തട്ടിപ്പ് നടന്നിരുന്നത്.
ഡിറ്റര്‍ജന്റും പാം ഓയിലും അടങ്ങിയ ഈ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത പാല്‍ തുടര്‍ച്ചയായി കഴിക്കുന്നത് കരള്‍, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂര്‍ണ്ണമായും തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇത്തരം ജീവന് ഭീഷണിയാകുന്ന തരത്തില്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ലഭിക്കാവുന്ന കുറ്റമാണ്.

