നിയമസഭയിൽ സന്ദർശകർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം : നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. റീസണബിൾ നിയന്ത്രണം ഉണ്ടാകണം. സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്. നിയമസഭയിലേത് പവർഫുൾ മൈക്കാണ്. ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കും. നിയമസഭയുടെ രേഖയിൽവരുന്നതിന് മാത്രമാണ് പ്രാധാന്യമുള്ളത്. ഇരിക്കുന്ന സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമേ നിയമസഭാ രേഖകളിൽ വരു. മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ട. നിയമസഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം.
ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടത്. ഒരു കാലഘട്ടത്തിൽ ഭൂമി നൽകി. ആ ഭൂമി ചിലരുടെ കൈയിൽ മാത്രം നിലനിൽക്കുന്നത് ശരിയല്ല. കരാർ പാലിച്ച് മുന്നോട്ടുപോകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

