കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന്.
കണ്ണൂർ: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയുമായിരുന്ന പുഷ്പന്റെ സംസ്കാരം ഇന്ന്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. രാവിലെ 10 മണി മുതൽ 11 വരെ തലശ്ശേരി ടൗൺഹാളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ശേഷം ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകിട്ട് 5 മണിയോടെ ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. പുഷ്പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

