ആൻ്റോ ആൻ്റണി കടുത്ത അതൃപ്തിയിൽ
പത്തനംതിട്ട : പി സി സി അധ്യക്ഷ സ്ഥാനത്ത് എത്താൻ സാധിക്കാത്തതിൽ കടുത്ത അതൃപ്തിയിൽ ആൻ്റോ ആൻ്റണി. അവസാന നിമിഷം വരെ വലിയ പ്രതീക്ഷയിലായിരുന്നു ആൻ്റോ ക്യാമ്പ്. അപ്രതീക്ഷിതമായി വന്ന ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ അമ്പരന്നു നിൽക്കുകയാണ് ആന്റണിയും കൂട്ടരും. ഒരു ഉപജാപക സംഘം തന്നെ തനിക്കെതിരെ പ്രവർത്തിച്ചു എന്നായിരുന്നു ആൻ്റോ ആന്റണിയുടെ പ്രതികരണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിന് പിന്നാലെ തന്നെ ആൻ്റോ ആൻ്റണിയുടെ പേരും ചർച്ചയായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരു നേതാവ് അധ്യക്ഷ പദവിയിലേക്ക് വരുമെന്ന് വ്യക്തമായതോടെ ആൻ്റോയും കൂട്ടരും ഉണർന്നു. സഭയുടെ പിന്തുണ ഉറപ്പിക്കാനടക്കം നീക്കങ്ങളും ഇതിനു പിന്നാലെ ഉണ്ടായി. എന്നാൽ സുധാകരന്റെ കടുത്ത എതിർപ്പ് എല്ലാം താളം തെറ്റിച്ചു.
പ്രഖ്യാപനം വരുമ്പോൾ നടത്തേണ്ട ആഘോഷങ്ങൾ അടക്കം തീരുമാനിച്ചുവെച്ച ആന്റോ ക്യാമ്പിന് കടുത്ത പ്രഹരമാണ് സണ്ണി ജോസഫിനെ അധ്യക്ഷൻ ആക്കിയതിലൂടെ ഉണ്ടായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ പോലും അദ്ദേഹം തയ്യാറായില്ല. കൂടിയാലോചനകൾക്ക് ശേഷം തന്റെ അതൃപ്തി പരസ്യമാക്കിയായിരുന്നു ആന്റോയുടെ ആദ്യ പ്രതികരണം.അതിനിടെ മുഖം മിനുക്കാൻ കോൺഗ്രസ്. കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുകയാണ് . സംസ്ഥാന നേതാക്കളുടെ എതിർ അഭിപ്രായങ്ങൾ മറികടന്നാണ് നീക്കം. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന.

