BreakingKeralaPolitics

ഒറ്റപ്പെട്ട് മുഖ്യമന്ത്രി

നികുതി കുറച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും രംഗത്തെത്തി.

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒറ്റപ്പെട്ടു. നികുതി കുറച്ചത് പ്രകടന പത്രികക്ക് വിരുദ്ധമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവര്‍ത്തിച്ചു. നികുതി കുറച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും രംഗത്തെത്തി. ബജറ്റ് നിര്‍ദേശത്തോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച് കാന്തപുരം എ പി വിഭാഗവും മുന്നോട്ടു വന്നിട്ടുണ്ട്.
ബന്ധുനിയമനത്തിലും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലും നടപടി പിന്‍വലിച്ച് തടിയൂരിയ വി ഡി സതീശന്‍ സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ രാഷ്ട്രീയ അഗ്‌നി പരീക്ഷയാണ് ബജറ്റ് നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്. കോണ്‍ഗ്രസിലും യുഡിഎഫിലും ഒരുപോലെ എതിര്‍പ്പിന് വഴിവച്ചിരിക്കുന്ന മദ്യ നികുതി കുറയ്ക്കല്‍ വിവാദങ്ങളോടുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ ഉരകല്ല് കൂടി ആകുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനം യുഡിഎഫ് പ്രകടനപത്രിയിലേക്ക് വിരുദ്ധമാണെന്ന് കാര്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ വി ഡി സതീശനെ അകമഴിഞ്ഞ് പിന്തുണച്ച സുധീരന്‍ മാത്രമല്ല മദ്യ നികുതി കുറയ്ക്കലിനെ എതിര്‍ക്കുന്നത്. മുസ്ലിം ലീഗും ബജറ്റ് പ്രഖ്യാപനത്തിനെതിരെ രംഗത്തുണ്ട്. തീരുമാനം സംബന്ധിച്ചുയര്‍ന്ന ആശങ്ക ദൂരീകരിക്കണമെന്ന് ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാധിക്കലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. നികുതി കുറച്ച് തീരുമാനത്തോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച് കാന്തപുരം എപി വിഭാഗവും ശക്തമായി രംഗത്തുണ്ട്.
ആദ്യ ബജറ്റിലെ പ്രഖ്യാപനത്തില്‍ തന്നെ പ്രതിപക്ഷം അഴിമതി ആരോപിക്കുന്നത് മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ഏറ്റുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും സാമുദായിക സംഘടനകളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്. നാളെ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകും. നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം തിരുത്തുമോ , തുടരുമോ ? രാഷ്ട്രീയ കേരളം മുഖ്യമന്ത്രിയുടെ നിലപാടിന് കാതോര്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *