ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്.പ്രതി മാനസിക രോഗി
ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ് കർണാടക പൊലീസിന് കൈമാറി.പ്രതി ദീപക് കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പുരോഗമിക്കുകയാണ്. കൊല്ലം സ്വദേശി ദീപക് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2024 ൽ കറൻസി കത്തിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസിലും ദീപക് പ്രതിയാണ്.
ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിനി സുനിത തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുന്നത്. മർദനത്തിൽ സുനിതയുടെ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ അല്പസമയത്തിനകം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് മോർച്ചറിയിൽ ആരംഭിക്കും. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബെംഗളൂരുവിലെ സുലിബെലയിലെ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഹോമിൽ ക്രൂരമർദനം നടക്കുന്നത്. നാട്ടിൽ ഇതേ പ്രവർത്തനം തന്നെ നടത്തുന്ന സുനിതയും ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണനും തമ്മിൽ മുൻപു തന്നെ പരിചയം ഉണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് സുനിതയും ഒപ്പം രണ്ടു യുവതികളും ഷെൽട്ടർ ഹോമിൽ ജോലി ചെയ്യാൻ അവിടെയെത്തിയത് . എന്നാൽ ബെംഗളൂരുവിൽ എത്തിയപ്പോൾ ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടായി. സുനിത തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോൾ ആയിരുന്നു അതിക്രൂരമർദനം ഉണ്ടായത്. ബെംഗളൂരുവിലെ ആശുപത്രികളിൽ എത്തിച്ച ശേഷമാണ് സുനിതയെ ഐസിയു ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.

