വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാതെ സർക്കാർ
തിരുവനന്തപുരം: ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് സർക്കാർ. ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ ഇടയില്ല. ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ വാക്കുകള്‍ എങ്ങിനെ പ്രാവര്‍ത്തികമാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇന്നലെ ചൊവ്വാഴ്ചത്തെക്കാൾ ഉയര്‍ന്ന് വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂണിറ്റായി. കേന്ദ്ര നിലയയങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉൽപാദനം കൂട്ടുകയും മധ്യപ്രദേശിൽ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്തു. എന്നാൽ ഇത് എല്ലാ ദിവസവും ഉറപ്പില്ല. 24 മണിക്കൂറും 200 മെഗാവാട്ട് കിട്ടുന്ന കരാറാണ് മറ്റൊന്ന്. പക്ഷേ, വേനൽക്കാലത്ത് വാങ്ങിയ കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് കൊടുത്തു. ഈ മാസം മുഴുവൻ വീട്ടിയാലേ കടം തീരൂവെന്നതാണ് അവസ്ഥ.
അണക്കെട്ടുകളിൽ 63 ശതമാനം മാത്രം വെള്ളമുള്ളതിൽ ജലവൈദ്യൂതി ഉൽപാദിപ്പിച്ച് കടം വീട്ടാനാകുന്നില്ല. പീക്ക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളുമില്ല. സ്ഥിതി ഇതായിരിക്കെ 600 മെഗാവാട്ടിന് മേൽ കുറവ് ഇന്നലെയും ഉണ്ടായി. ഇതിനിടെ12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയിലും 25 മെഗാവാട്ടിനും കരാറുണ്ടാക്കാൻ അനുമതി തേടിയെങ്കിലും റഗുലേറ്ററി കമ്മീഷൻ ഉത്തരവായില്ല. ചോദിച്ച രേഖകള്‍ കെഎസ്ഇബി ഇതുവരെ കൊടുത്തില്ലെന്ന് കമ്മീഷൻ വൃത്തങ്ങള്‍ പറയുന്നു. ചുരുക്കത്തിൽ കൊടും ചൂട് മാറി നല്ല മഴ കിട്ടണമെന്നാണ് അവസ്ഥ. അല്ലെങ്കിൽ ഉപഭോഗം ചുരുക്കണം .അല്ലാതെ പതിനഞ്ചിന് പ്രതിസന്ധി തീരാൻ അത്ഭുത വഴിയില്ലെന്നതാണ് വാസ്തവം.

