പോലീസിനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധം. പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം :+കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
1979 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നതാണ് പൊലീസ് സംഘടനകൾ. ആ സംഘടനാ സംവിധാനത്തെ ബന്ധപ്പെട്ടവരുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറാകാതെ ഏകാധിപത്യപരമായാണ് ഈ സർക്കാർ അട്ടിമറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കെ, അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ അത്യന്തം ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് പൊലീസ് സേനയുടെ ഐക്യത്തെയും അവരുടെ ആത്മവീര്യത്തെയും സാരമായി ബാധിക്കും. പൊലീസിനെ രാഷ്ട്രീയവൽക്കരിക്കാനും സ്വന്തം ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു സേനയാക്കി മാറ്റാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം വിമർശിച്ചു. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച് മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാവൂയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സംഘടനകളുടെ ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

