മത്സ്യത്തൊഴിലാളി. ഇനി ജനനായകൻ
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. അന്ന് ആ മർദ്ദനം ഏറ്റുവാങ്ങിയ ചെറുപ്പക്കാരൻ വരാനിരിക്കുന്ന നിയമസഭയിൽ എം.എൽ.എ ആണ്
ആലപ്പുഴ :+മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോൾ മലയാളി ഏറെ ഞെട്ടലോടെ കണ്ട ഒരു ദൃശ്യമുണ്ടായിരുന്നു. യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. അന്ന് ആ മർദ്ദനം ഏറ്റുവാങ്ങിയ ചെറുപ്പക്കാരൻ വരാനിരിക്കുന്ന നിയമസഭയിൽ എം.എൽ.എ ആണ്.
ആലപ്പുഴ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും സിപിഎമ്മിലെ അതികായനുമായ പിപി ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കൂടിയായ എ.ഡി തോമസ് നിയമസഭയിലേക്ക് നടന്ന് നീങ്ങുന്നത്. മത്സ്യത്തൊഴിലാളി കുടുംബാഗമായ തോമസ് തന്റെ ദിവസം ആരംഭിക്കുന്നത് കടലിൽ പോയിക്കൊണ്ടാണ്. വളരെ ചെറിയ പ്രായം മുതൽക്കേ അദ്ദേഹം പുലർച്ചെ മീൻപിടുത്തത്തിനായി കടലിൽ പോകാറുണ്ട്. താൻ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇത്രയും വലിയൊരു ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നെ കണ്ടെത്തുകയും മത്സരിക്കാൻ അവസരം നൽകുകയും ചെയ്ത കെ.സി വേണുഗോപാലിന് തോമസ് നന്ദി പറയുന്നു.
“ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പഠിക്കുന്ന കാലം മുതൽ ഒരു പിതൃതുല്യനായും ജ്യേഷ്ഠനായും കെ.സി എനിക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ശക്തിയിലും മാർഗനിർദ്ദേശത്തിലുമാണ് ഞാൻ പൊതുസേവനത്തിൽ ഏർപ്പെടുന്നത്,” തോമസ് പറഞ്ഞു.
മാതാപിതാക്കളായ ഡൊമിനിക് ജാക്സണും അക്കമ്മയും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടാണ് 17-ംാ വയസിൽ അദ്ദേഹം കടലിൽ പോയി തുടങ്ങിയത്. തോമസിന് രണ്ട് ഇളയ സഹോദരങ്ങളുമുണ്ട്. 1996 മുതൽ 2009 വരെ കെ.സി. വേണുഗോപാലാണ് ആലപ്പുഴ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. നിലവിൽ ആലപ്പുഴ നിയമസഭ മണ്ഡലം ഉൾപ്പെടുന്ന ലോകസ്ഭ മണ്ഡലത്തിലെ എം.പിയുമാണ് കെ.സി വേണുഗോപാൽ.

