BreakingCrimeKerala

ഹൈടെക് രീതിയിൽ മോഷണം.

സ്‌കൂട്ടർ മോഷ്ടിക്കാതെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സീറ്റ് തുറന്ന് ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കവരുന്നതാണ് ഇയാളുടെ പതിവുരീതി.

ആലുവ: ഹൈടെക് രീതിയിൽ മോഷണം നടത്തിവന്ന ആളെ സാഹസികമായി കുടുക്കി പോലീസ്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശി ഇമ്രാൻ ഖാനെ (34) യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സമ്പാളൂർ സ്വദേശിയുടെ സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മൊബൈലും എ.ടി.എം. കാർഡ് അടങ്ങിയ പേഴ്സും കവർന്ന കേസിലാണ് അറസ്റ്റ്. മാർച്ച് 14-ന് ആലുവ ടി.സി.എസ്. ഐ ഓൺ എക്സാം സെന്ററിലാണ് സംഭവം. എ.ടി.എം. കാർഡ് ഉപയോഗിച്ച് 65,000 രൂപ പിൻവലിക്കുകയും ചെയ്തു. ഉടനെ ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്‌കൂട്ടർ മോഷ്ടിക്കാതെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സീറ്റ് തുറന്ന് ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കവരുന്നതാണ് ഇയാളുടെ പതിവുരീതി. മോഷ്ടിക്കുന്ന ഫോണിലെ സിം മറ്റൊരു ഫോണിൽ ഇട്ട് എ.ടി.എം. കൗണ്ടറിൽ പോയി പിൻ മാറ്റിയശേഷം പണം പിൻവലിക്കും. സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കില്ല.

ആലുവ, കൊല്ലം, കിളികൊല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലും തമിഴ്നാട്ടിലെയും യു.പി.യിലെയും വിവിധ സ്ഥലങ്ങളിലും ഇയാൾ സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യു.പി. പോലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കാതെ യാത്രകൾ ചെയ്താണ് മോഷ്ടിക്കുന്നത്.

മാർച്ച് 23-ന് ഭോപാലിലും 27-ന് കോയമ്പത്തൂരിലും ആയിരുന്നു. പുതിയ മോഷണത്തിനായി കേരളത്തിലെത്തിയ ഇയാളെ വൈറ്റില ഹബ് പരിസരത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *